2009 നവംബർ 20, വെള്ളിയാഴ്‌ച

പച്ചയും ചോപ്പും

കിതച്ചു വിറച്ചു
വണ്ടികള്‍ നിന്നത്
ചുവന്ന വെളിച്ചം ഭയന്ന്‍
ലോഹക്കൂടിനുള്ളില്‍
അലക്കിത്തേച്ച ചിരികളുണ്ട്
മുഷിഞ്ഞു പിഞ്ഞിയ കരച്ചിലുണ്ട്
കൊഞ്ചല്‍ നുണഞ്ഞും
കിനാക്കള്‍ കൊറിച്ചും
തേങ്ങലമര്‍ത്തിയും
കണ്ണുകലങ്ങി, നനഞ്ഞും
കലര്‍ന്നും, പിണഞ്ഞും

പച്ചവെളിച്ചതില്‍
ഒരേ ശ്വാസത്തില്‍
ഒരേ മുരള്‍ച്ചയില്‍
ഒരേ കുതിപ്പാണ് വണ്ടികള്‍
ചിലത്, ദുരിതങ്ങളുടെ
കലങ്ങിയ കാഴ്ചകളിലേക്ക്
മറ്റുചിലത് ഉത്സവങ്ങളുടെ
ഉത്സാഹങ്ങളിലേക്ക്
ഉഷ്ണത്തിന്റെ കറുത്ത
നാവിലൂടെ രണ്ടു വണ്ടികള്‍
ഒന്നില്‍ ഞാനും മറ്റേതില്‍ അലി മന്സൂറും


കടലെണ്ണയുടെ മണമില്ലാത്തവന്‍,
അശാന്തമായ അരക്കെട്ടില്‍
പയ്ജാമക്കുള്ളിലൊരു
തൊട്ടിലാട്ടി നടക്കാത്തവന്‍
ഗോതമ്പ് പാടത്തിന്റെ സ്വര്‍ണ നിറത്തെക്കുറിച്ച്
മഞ്ഞുകാലത്തെ ചുംബനത്തെക്കുറിച്ച്
മകന്റെ ഇഷ്ടങ്ങളെ, കുസൃതികളെക്കുറിച്ച്
ആപ്പിള്‍ തോട്ടത്തിലെ ഒഴിവുകാല രാവുകളിലെ
ആസക്തികളെ, അനുഭൂതികളെ‍ക്കുറിച്ച്
മണ്മറഞ്ഞ മുത്തച്ചന്റെ
ലാല്‍ ചൗക്കിലെ പലഹാരക്കട,
ദല്‍ഹിയിലെ നേരില്‍കാണാത്ത ബന്ധുക്കള്‍,
വാക്കുകള്‍ ഇടറും, തൊണ്ട വരളും.


എന്തുനല്ല സ്റ്റോക്ക്‌ മാര്‍കറ്റ്‌
എത്ര നല്ല സിനിമകള്‍, സിനിമാ നടികള്‍
എത്ര മതങ്ങള്‍, ജാതികള്‍, ഭാഷകള്‍
മതിയാവോളം കലഹിച്ച്
മതിയാവോളം സ്നേഹിച്ചും നിങ്ങള്‍
വെടിവച്ചും ബോംബു പൊട്ടിച്ചും
ഞങ്ങളീ പാക്കിസ്ഥാനികള്‍, ഛെ
തോരാതെ പറഞ്ഞും, കരഞ്ഞും
തോരാതെ സ്നേഹിച്ചും അലി മന്‍സൂര്‍


എന്നെക്കാത്ത് മോനും മോളുമുണ്ടാവും
നെടുമ്പാശ്ശേരിയില്‍,
അവര്‍ക്കുള്ള കളിക്കോപ്പുകള്‍
പെട്ടിയില്‍ കിടന്നു കുറുകുന്നുണ്ട്
തലകുത്തി മറിയുന്നുണ്ട്

അലി മന്‍സൂര്‍ പോകുന്നത് പള്ളിയിലേക്ക്
വെള്ള പുതച്ചു കിടത്തിയിട്ടുണ്ടാവും മകനെ
ബോംബിനു കണ്ണുണ്ടായിരുന്നെങ്കില്‍
കരളുണ്ടായിരുന്നങ്കില്‍ പൊട്ടില്ലായിരുന്നു
കുരുന്നുകള്‍ക്കിടയില്‍, ചിതറില്ലായിരുന്നു
പൊതിച്ചോറും, പുസ്തക സഞ്ചിയും
പകുതിയില്‍ മുറിഞ്ഞു പോകില്ലായിരുന്നു
പുലര്‍കാലം മഞ്ഞുതുള്ളിയെ പ്രണയിച്ച
അവരുടെ പാട്ടുകള്‍

എന്നെക്കാത്ത് മോനും മോളുമുണ്ടാവും
നെടുമ്പാശ്ശേരിയില്‍,
അവര്‍ക്കുള്ള കളിക്കോപ്പുകള്‍
പെട്ടിയില്‍ കിടന്നു കുറുകുന്നുണ്ട്
തലകുത്തി മറിയുന്നുണ്ട്

2009 നവംബർ 6, വെള്ളിയാഴ്‌ച

പ്രണയം മരച്ചുവട് വിട്ടിരിക്കുന്നു

കാറ്റ് മരച്ചില്ലകളില്‍ എന്തോ ചെയ്യുന്നുണ്ട്
ഇക്കിളിയിളക്കത്തിലവ മറന്നുവച്ച
മഴയെ കുടഞ്ഞെറിയുന്നുണ്ട്
പുല്‍നാമ്പുകള്‍ താഴെ തണുത്ത് കുതിരുന്നുണ്ട്
കാറ്റും മഴയും മരച്ചില്ലകളും പഴയതുപൊലെത്തന്നെ
മരച്ചുവട്ടിലെ പ്രണയമിനി പഴയതുപോലാകില്ല
അകാല നരയില്‍ വിഷാദിച്ച് 
സ്വപ്നം പറിച്ചെടുത്ത കണ്ണുമായ്‌ ‍
മറന്നുപോയ പാട്ടുകള്‍ മൂളി....

സിനിമയില്‍ നോവലില്‍ കവിതയില്‍
പണ്ടീമരംചുറ്റി ഓടിയതും പാടിയതും...
ഇന്നിപ്പോള്‍ പുറത്തിറങ്ങാന്‍ വയ്യ
പേരുചോദിക്കുന്നു, പതിയെ പേരിലെ
മതം അരിച്ചെടുക്കുന്നു.
അമര്‍ത്തിപ്പിഴിഞ്ഞതിനെ ചണ്ടിയാക്കുന്നു.
കണ്ണും കാതും മൂക്കുമില്ലാത്ത പ്രണയമേ
ഏതുപള്ളിയിലാണ് നീ കുര്‍ബാന കൊണ്ടത്‌
എവിടെ വച്ചാണ് നീ തൊപ്പിവച്ചത്, കുറി വരച്ചത്
ആദ്യം പേര് ചോദിച്ച് പിന്നെ പേരിലെ
മതം അരിച്ചരിച്ചെടുത്ത്......
പ്രണയ സമരമേ
പന്തയം പെണ്ണിനെ വച്ചുതന്നെ വേണം
എങ്കിലേ ചേല അഴിച്ചഴിച്ചെടുക്കാന്‍ പറ്റൂ.
എങ്കിലേ വെറുമൊരു സമരമായിരുന്ന നിന്നെ
വലിയ യുദ്ധമാക്കി ജയിക്കാന്‍ പറ്റൂ.
----------------------------------------------------
പ്രണയം മരച്ചുവട് വിട്ടിരിക്കുന്നു
ഇപ്പോള്‍ കാറ്റ് മരച്ചില്ലകളില്‍ ഒന്നും ചെയ്യുന്നില്ല
ഇക്കിളിയിളക്കത്തിലവ മറന്നു വെച്ച
മഴയെ കുടഞ്ഞെറിയുന്നില്ല
പുല്‍നാമ്പുകള്‍ താഴെ തണുത്ത് കുതിരുന്നില്ല

Link: http://www.koottam.com/profiles/blog/list?user=3fpn0zo402ybo
Powered By Blogger

എന്നെക്കുറിച്ച്

ഈ ബ്ലോഗ് തിരയൂ