2009, ഡിസംബർ 12, ശനിയാഴ്‌ച

നിറംമങ്ങുന്ന ചിത്രങ്ങള്‍


ഓമനിക്കാനൊരു വസന്തമെങ്കിലും
ഓര്‍മ്മയില്‍ ശേഷിച്ചതെന്തിന്
കരമറന്നോഴുകും നിളയായ്‌
നീളെ പരന്നോഴുകുന്നതെന്തിന്
മകരത്തണുപ്പിലെ കമ്പിളിച്ചൂടായ്
മൂടിപ്പുതപ്പിക്കുന്നതെന്തിന്

പിറക്കാത്ത പൈതലിനിളം
ചുണ്ടുകള്‍ കിനാവ്‌ കണ്ടുനീ
കനിവോടെ മുലകളില്‍ സ്നേഹം ചുരത്തവേ,
പതഞ്ഞൊഴുകിയ പുതുനീര്‍ചാലുകള്‍
തണുത്തയിക്കിളിയായോരുന്മാദമായ്
തഴുകിത്തഴുകിയുണര്‍ത്തവേ,
കാട്ടുതീപോല്‍ പടര്‍ന്നൊടുവില്‍
നിനക്കായ് തളിരുപോല്‍ തളര്‍ച്ചകള്‍

നമ്മുടെ പൂന്തോട്ടത്തില്‍ പ്രണയം
വിരിഞ്ഞതൊരു ഡിസംബറില്‍
ഇറുത്തെടുത്തങ്കിലത് വാടിയാലോ
എന്നാധിയായ് ശങ്കകള്‍
വിശ്വകാവ്യങ്ങളില്‍ ദുരന്തം
ചമയ്ക്കാന്‍ കുരുതിയായ് പ്രണയം
ഏത് ബലിക്കല്ലില്‍
തലതല്ലിച്ചത്തത് നമ്മുടെ പ്രണയം
മൗനമായുത്തരങ്ങള്‍ പെറ്റുപെരുകവേ
മോഹങ്ങള്‍ വിറ്റുകിട്ടിയോരോട്ടുനാണയം
വിലയായ് നല്‍കിയീ പുനര്‍ജന്മത്തിനായ്

ഉറങ്ങാത്ത ഘടികാരങ്ങള്‍ കുറിച്ചത്
തിരികെവരാത്ത നേരവും കാലവും
കാലത്തിന്‍ രഥച്ചക്രമുരുണ്ടുപോകവേ
കാണാമറയത്തായ്‌ ഗതകാലക്കാഴ്ചകള്‍
ഇന്നുനിന്‍ കണ്തടങ്ങളില്‍ കറുപ്പുരാശിയും
മുടിയിഴകളില്‍ വെളുപ്പുരാശിയും
കൊതിപ്പിച്ച നാലുകണ്ണുകളിലും
മഞ്ഞുകട്ടയുടെ തണുപ്പ്
നീയിപ്പോള്‍ ഏതോ പഴയ
ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രം പോലെ

2009, നവംബർ 20, വെള്ളിയാഴ്‌ച

പച്ചയും ചോപ്പും

കിതച്ചു വിറച്ചു
വണ്ടികള്‍ നിന്നത്
ചുവന്ന വെളിച്ചം ഭയന്ന്‍
ലോഹക്കൂടിനുള്ളില്‍
അലക്കിത്തേച്ച ചിരികളുണ്ട്
മുഷിഞ്ഞു പിഞ്ഞിയ കരച്ചിലുണ്ട്
കൊഞ്ചല്‍ നുണഞ്ഞും
കിനാക്കള്‍ കൊറിച്ചും
തേങ്ങലമര്‍ത്തിയും
കണ്ണുകലങ്ങി, നനഞ്ഞും
കലര്‍ന്നും, പിണഞ്ഞും

പച്ചവെളിച്ചതില്‍
ഒരേ ശ്വാസത്തില്‍
ഒരേ മുരള്‍ച്ചയില്‍
ഒരേ കുതിപ്പാണ് വണ്ടികള്‍
ചിലത്, ദുരിതങ്ങളുടെ
കലങ്ങിയ കാഴ്ചകളിലേക്ക്
മറ്റുചിലത് ഉത്സവങ്ങളുടെ
ഉത്സാഹങ്ങളിലേക്ക്
ഉഷ്ണത്തിന്റെ കറുത്ത
നാവിലൂടെ രണ്ടു വണ്ടികള്‍
ഒന്നില്‍ ഞാനും മറ്റേതില്‍ അലി മന്സൂറും


കടലെണ്ണയുടെ മണമില്ലാത്തവന്‍,
അശാന്തമായ അരക്കെട്ടില്‍
പയ്ജാമക്കുള്ളിലൊരു
തൊട്ടിലാട്ടി നടക്കാത്തവന്‍
ഗോതമ്പ് പാടത്തിന്റെ സ്വര്‍ണ നിറത്തെക്കുറിച്ച്
മഞ്ഞുകാലത്തെ ചുംബനത്തെക്കുറിച്ച്
മകന്റെ ഇഷ്ടങ്ങളെ, കുസൃതികളെക്കുറിച്ച്
ആപ്പിള്‍ തോട്ടത്തിലെ ഒഴിവുകാല രാവുകളിലെ
ആസക്തികളെ, അനുഭൂതികളെ‍ക്കുറിച്ച്
മണ്മറഞ്ഞ മുത്തച്ചന്റെ
ലാല്‍ ചൗക്കിലെ പലഹാരക്കട,
ദല്‍ഹിയിലെ നേരില്‍കാണാത്ത ബന്ധുക്കള്‍,
വാക്കുകള്‍ ഇടറും, തൊണ്ട വരളും.


എന്തുനല്ല സ്റ്റോക്ക്‌ മാര്‍കറ്റ്‌
എത്ര നല്ല സിനിമകള്‍, സിനിമാ നടികള്‍
എത്ര മതങ്ങള്‍, ജാതികള്‍, ഭാഷകള്‍
മതിയാവോളം കലഹിച്ച്
മതിയാവോളം സ്നേഹിച്ചും നിങ്ങള്‍
വെടിവച്ചും ബോംബു പൊട്ടിച്ചും
ഞങ്ങളീ പാക്കിസ്ഥാനികള്‍, ഛെ
തോരാതെ പറഞ്ഞും, കരഞ്ഞും
തോരാതെ സ്നേഹിച്ചും അലി മന്‍സൂര്‍


എന്നെക്കാത്ത് മോനും മോളുമുണ്ടാവും
നെടുമ്പാശ്ശേരിയില്‍,
അവര്‍ക്കുള്ള കളിക്കോപ്പുകള്‍
പെട്ടിയില്‍ കിടന്നു കുറുകുന്നുണ്ട്
തലകുത്തി മറിയുന്നുണ്ട്

അലി മന്‍സൂര്‍ പോകുന്നത് പള്ളിയിലേക്ക്
വെള്ള പുതച്ചു കിടത്തിയിട്ടുണ്ടാവും മകനെ
ബോംബിനു കണ്ണുണ്ടായിരുന്നെങ്കില്‍
കരളുണ്ടായിരുന്നങ്കില്‍ പൊട്ടില്ലായിരുന്നു
കുരുന്നുകള്‍ക്കിടയില്‍, ചിതറില്ലായിരുന്നു
പൊതിച്ചോറും, പുസ്തക സഞ്ചിയും
പകുതിയില്‍ മുറിഞ്ഞു പോകില്ലായിരുന്നു
പുലര്‍കാലം മഞ്ഞുതുള്ളിയെ പ്രണയിച്ച
അവരുടെ പാട്ടുകള്‍

എന്നെക്കാത്ത് മോനും മോളുമുണ്ടാവും
നെടുമ്പാശ്ശേരിയില്‍,
അവര്‍ക്കുള്ള കളിക്കോപ്പുകള്‍
പെട്ടിയില്‍ കിടന്നു കുറുകുന്നുണ്ട്
തലകുത്തി മറിയുന്നുണ്ട്

2009, നവംബർ 6, വെള്ളിയാഴ്‌ച

പ്രണയം മരച്ചുവട് വിട്ടിരിക്കുന്നു

കാറ്റ് മരച്ചില്ലകളില്‍ എന്തോ ചെയ്യുന്നുണ്ട്
ഇക്കിളിയിളക്കത്തിലവ മറന്നുവച്ച
മഴയെ കുടഞ്ഞെറിയുന്നുണ്ട്
പുല്‍നാമ്പുകള്‍ താഴെ തണുത്ത് കുതിരുന്നുണ്ട്
കാറ്റും മഴയും മരച്ചില്ലകളും പഴയതുപൊലെത്തന്നെ
മരച്ചുവട്ടിലെ പ്രണയമിനി പഴയതുപോലാകില്ല
അകാല നരയില്‍ വിഷാദിച്ച് 
സ്വപ്നം പറിച്ചെടുത്ത കണ്ണുമായ്‌ ‍
മറന്നുപോയ പാട്ടുകള്‍ മൂളി....

സിനിമയില്‍ നോവലില്‍ കവിതയില്‍
പണ്ടീമരംചുറ്റി ഓടിയതും പാടിയതും...
ഇന്നിപ്പോള്‍ പുറത്തിറങ്ങാന്‍ വയ്യ
പേരുചോദിക്കുന്നു, പതിയെ പേരിലെ
മതം അരിച്ചെടുക്കുന്നു.
അമര്‍ത്തിപ്പിഴിഞ്ഞതിനെ ചണ്ടിയാക്കുന്നു.
കണ്ണും കാതും മൂക്കുമില്ലാത്ത പ്രണയമേ
ഏതുപള്ളിയിലാണ് നീ കുര്‍ബാന കൊണ്ടത്‌
എവിടെ വച്ചാണ് നീ തൊപ്പിവച്ചത്, കുറി വരച്ചത്
ആദ്യം പേര് ചോദിച്ച് പിന്നെ പേരിലെ
മതം അരിച്ചരിച്ചെടുത്ത്......
പ്രണയ സമരമേ
പന്തയം പെണ്ണിനെ വച്ചുതന്നെ വേണം
എങ്കിലേ ചേല അഴിച്ചഴിച്ചെടുക്കാന്‍ പറ്റൂ.
എങ്കിലേ വെറുമൊരു സമരമായിരുന്ന നിന്നെ
വലിയ യുദ്ധമാക്കി ജയിക്കാന്‍ പറ്റൂ.
----------------------------------------------------
പ്രണയം മരച്ചുവട് വിട്ടിരിക്കുന്നു
ഇപ്പോള്‍ കാറ്റ് മരച്ചില്ലകളില്‍ ഒന്നും ചെയ്യുന്നില്ല
ഇക്കിളിയിളക്കത്തിലവ മറന്നു വെച്ച
മഴയെ കുടഞ്ഞെറിയുന്നില്ല
പുല്‍നാമ്പുകള്‍ താഴെ തണുത്ത് കുതിരുന്നില്ല

Link: http://www.koottam.com/profiles/blog/list?user=3fpn0zo402ybo

2009, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

വലിയ പക്ഷിയും ചെറിയ ആകാശവും


പക്ഷപുടങ്ങളിലൊളിച്ചിരിക്കും
കൊടുങ്കാറ്റുമായ് വന്ന വലിയ പക്ഷീ
ഈ ചെറു വിഹായസ്സില്‍ ഇടം പോരുമോ
നിനക്കാചിറകൊന്നു വീശീത്തിമര്‍ക്കുവാന്‍
നിന്‍ അഭിവിശ്രുത ഗതിവേഗങ്ങള്‍,
സഞ്ചാര ലാവണ്യ, സൗകുമാര്യം
പ്രയാണ കൗശലങ്ങള്‍,
ഉഷ്ണവാതത്തെ തോല്പിച്ചു
കീഴടക്കിയ ആകാശങ്ങള്‍
അതിവര്‍ത്തിച്ച അമാവാസികള്‍
രാപാര്‍ത്ത ചില്ലകള്‍, ഉഷസ്സുകള്‍ അസ്തമനങ്ങള്‍
കനല്‍ തിളക്കും കണ്ണുമായ് കണ്ട മാമാങ്കങ്ങള്‍

വെറുമൊരു കൗതുകത്തിന്‍റെ കുതൂഹലമാകിലും
നിന്‍ വലിയ ചിറകുകള്‍ അളന്നെടുക്കുന്നൂ
ഈ ചെറു വിഹായസ്സിന്‍ ഇത്തിരി വട്ടം
പഞ്ചവര്‍ണ്ണക്കിളീ നീ അഴകാണ്, അലയാണ്...........
ഇല്ല ആകുന്നില്ല, ഭംഗി കുറിക്കുവാന്‍ ഭയം
തടയുന്നൂ ചൂണ്ടുവിരലിനെ.

ഇവിടെയീ ചെറിയ മാനത്ത് വെറും
വെറുതെയൊന്നു പറക്കാന്‍ കൊതിക്കുന്ന
ചെറുകിളികളുണ്ടവ ബഹുവര്‍ണ്ണ
വൃത്തങ്ങളില്‍ അഭിരമിച്ചിട്ടില്ല
ചതുഷ്ക്കോണങ്ങളില്‍ ഇളം കാറ്റേറ്റിരുന്നിട്ടില്ല
ഗദ്യത്തിന്‍റെ ത്രിമാനങ്ങള്‍ തീര്‍ത്തിട്ടില്ല
വക്രരേഖകളിലൂടെ ചില
''അനര്‍ത്ഥവേളകളിലെ'' കുറിയ
അപഥ സഞ്ചാരങ്ങള്‍ മാത്രം.
വലിയ പക്ഷികള്‍ ദീപ്തമാക്കട്ടെ
ഈ ചെറു വിഹായസ്സ്
പക്ഷെ ഒരു പണിക്കരും ഗണിച്ചേക്കരുത്
പറക്കലും പക്ഷികളും ഇങ്ങിനെയല്ലെന്ന്

2009, ഒക്‌ടോബർ 18, ഞായറാഴ്‌ച

തടവുകാരന്‍

പ്രിയേ നീ നിന്റെ
ഹൃദയ വാതിലുകള്‍ എനിക്കായ്‌ തുറക്കുക
അതിന്‍ ചുമരിലെന്‍ പേര്‍ കൊത്തിവെക്കണം
മായാതെ കിടക്കണമത് മരണം വരെ
നിന്റെ ഉള്ളില്‍ ഞാനുണ്ടാവുക
അതില്‍‍പരമെന്തെനിക്കീ ജന്മത്തില്‍...

അവളപ്പോള്‍ പറഞ്ഞതിങ്ങനെ; പ്രിയാ
ഒരു വേള നീ അറിഞ്ഞു കാണില്ല
അന്ധനായ ഭ്രാന്തനെപ്പോലൊരുനാള്‍
എന്റെ ഹൃദയ വാതില്‍ പൊളിച്ചുള്ളില്‍കടന്നത്‌
നിന്റെ നഖപ്പാടുകള്‍, നിശ്വാസങ്ങള്‍,
കിനാവുകള്‍ എല്ലാമെന്നുളളിലാണിപ്പോള്‍
നിന്റെ പരാക്രമം എന്നെ ചകിതയാക്കുന്നു
വന്ന വേഗത്തില്‍ നീ പുറത്തേക്ക് പോകുമോ?
എന്റെ ഹൃദയത്തിനിപ്പോള്‍ വാതിലുകളേയില്ല
ആരുമിനി അകത്തു വരേണ്ട പുറത്തേക്കും
വാതിലുകള്‍ അകത്തേക്ക് കയറാന്‍ മാത്രമല്ല
പറത്തേക്കു പോകാന്‍ കുടെയെന്നതാണ് സത്യം
------------------------------------------------------
ഇപ്പോള്‍ ശ്വസിക്കുന്നത് തടവറയുടെ ഗന്ധം,
സംസാരിക്കുന്നത് തടവറയുടെ മൌനത്തോട്

2009, ഒക്‌ടോബർ 14, ബുധനാഴ്‌ച

ദുര്‍ഗന്ധം

നുരയുന്ന മദ്യം
നുരയുന്ന ജീവിതം
പതമാറ്റി ചുണ്ടില്‍
വച്ചപ്പോള്‍ എരിച്ചില്‍
ആദ്യമൊരു ലഹരി
പിന്നെയതൊരു ശീലം
പോകെ പോകെ കുടിക്കുന്നത്
ആര്‍കാനും വേണ്ടിയോക്കാനിക്കാന്‍
ഇപ്പോള്‍ കുടിക്കാനില്ല കൊതി ജീവിക്കാനും
ആര്‍കാനും വേണ്ടി ജീവിച്ച് ജീവിച്ച്
ഓക്കാനമാണോ ജീവിതമാണോ
ഇതെന്നശങ്കയില്‍ അങ്ങിനെ....

ജീവിച്ചു തീര്ത്തതിന്റെ
ജീര്‍ണിക്കാത്ത അവശിഷ്ടങ്ങള്‍
അസഹ്യമായ ദുര്‍ഗന്ധം
പരത്തുന്നതുകൊണ്ടാവാം
ആളുകള്‍ തമ്മില്‍ കൂടുതല്‍
അടുക്കാത്തതും പെട്ടന്നകലുന്നതും

2009, ഒക്‌ടോബർ 11, ഞായറാഴ്‌ച

കാണാതെപോകുന്ന പ്രളയങ്ങള്‍

ഫിലിപ്പിനോ പെണ്ണിന്റെ മുഖത്തെ
ഇളകിപ്പോയ കുമ്മായ കൂട്ടിനുമേല്‍‍
രണ്ടു നീര്‍ച്ചാല്‍
ഞാനാരാഞ്ഞു കുട്ടീ എന്തുപറ്റി?
യുദ്ധം പോലെയെത്രേ പ്രളയവും
ചിലപ്പോള്‍ ഒന്നും ബാക്കി വച്ചേക്കില്ല
പ്രിയപ്പെട്ട ബന്ധങ്ങളും ഈടുവെപ്പുകളും

നീര്‍ച്ചാലുകള്‍ പുഴകളായി
വാക്കുകള്‍ പുഴയിലൂടൊഴുകിപ്പോയീ
ആരുമൊന്നുമാരാഞ്ഞുകാണില്ല ഇതുവരെ
വീര്‍ത്തുകെട്ടിന് പൊട്ടാനൊരു
കൊത്താരും കൊടുത്തുകാണില്ല
അഭയാര്ത്ഥി പെണ്കുട്ടീ
നിന്റെ മുഖമാണ് നിന്റെ ഉടല്‍
കൂടുതല്‍ ഭാവങ്ങള്‍ വിരിയുന്നതും അവിടെത്തന്നെ
എല്ലാ കൊച്ചുവര്ത്തമാനങ്ങളും അതിനോടുതന്നെ
അതുകൊണ്ടാരും കണ്ടുകാണില്ല
നിന്റെ മുഖത്തെ പുഴകളും പ്രളയവും

2009, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

സാന്തിയാഗോയും മലര്‍പൊടിക്കാരനും

കാലംകെട്ട നേരത്ത്‌
കോലംകെട്ടൊരു പകലില്‍
വെറുതെയിരിക്കുമ്പോള്‍
പ്രപഞ്ചോത്ഭവം മനസ്സിന്റെ
പദപ്രശ്നമാകയാല്‍
മലര്‍പൊടിക്കാരന് മിമിക്രിക്കാരന്റെ
സിനിമ നിര്‍ത്തി നടന്നു നിധി തേടി
സാന്തിയാഗോ പോയ വഴിയെ.

വഴിവക്കില്‍ കണ്ടെതെയില്ലയൊരു
ജിപ്സിതള്ളയെയും
കണ്ടസ്വപ്നത്തിനൊരു നേര് നെയ്യാന്‍
എവിടെയാണാവോ അല്കെമിസ്റ്റ്
ഉരുക്കിയുണ്ടാക്കണം സ്വര്‍ണമിട്ടുമൂടുവാന്‍
തിരഞ്ഞതൊടുവില്‍ എത്തി
ഇരുമ്പ് പരത്തുമൊരു കൊല്ലനരികില്‍
ഉലയിലും ഉള്ളിലും വേവുന്ന ചൂടില്‍
ആലവിട്ടോടിയ കൊല്ലന്‍ ചത്ത്താകാം
ആരേലും തല്ലിക്കൊന്നതാകാം.

യാത്രയുടെ മുക്കൂട്ടയിലെപ്പോഴോ,
നഷ്ട്ടങ്ങളുടെ മുള്ളുവേലിയില്‍
ഉണക്കാനിട്ട സ്വര്‍ണക്കസവുള്ള
പട്ടു ചേലപോലൊരുവള്‍
സാന്തിയാഗോ നീ കണ്ട പെണ്ണിനും
ഞാന്‍ കണ്ട പെണ്ണിനും പേരൊന്ന് ഫാത്തിമ.
തോളത്തിട്ടു നടക്കുന്നൂ അറിയില്ല
വിധിയേത് നിധി ഏതെന്നതിപ്പോഴും.

2009, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

പ്രാക്ക്

പ്രാക്ക് കേട്ടുകൊണ്ടാണുണരല്‍ 
പാത്രങ്ങളുടെ കൂട്ടപ്പോരിച്ചലിനിടയില്‍ പ്രാതല്‍
അടുക്കളയിലെ കലാപത്തിനറുതിയില്ല
ഇതവളുടെ പ്രദര്‍ശന സമയം
ആദ്യം ശൂന്യമായ ഉപ്പു പാത്രം
പിന്നെ മുളക് അങ്ങിനെയൊരൊന്നായ്
മഴവന്നാലകമൊരു കുളം
ഓടു മാറ്റാനിനിയാശാരി വരില്ല
പണ്ടായാള്‍ വീണത്‌ പട്ടിക മാറ്റാതെ
കുട്ടിക്ക്‌ തട്ടിക്കളിക്കാനൊരു പന്തില്ല
മോള്‍ക്ക്‌ തലയില്‍ ചൂടാന്‍
മുറ്റത്ത് പൂവിരിയുന്നൊരു ചെടിയില്ല
ഉള്ളതോ കയ്തമുള്ളിന്റെ കുരുത്തക്കേട്
താഴോട്ടോ മേലോട്ടോ വയ്യ
എന്നിങ്ങനെയെന്നാല്‍ ഞാനോ
ചെവിയടഞ്ഞവന്‍ പൊട്ടന്‍
പടിക്കെലൊരു കീ കീ
ധാ വരുന്നൂ ഞാനീ
മുറിബീടിയോന്നു പുകച്ചോട്ടെ
എല്ലാം കഴിഞ്ഞവള്‍ ആറി
വളയൂരുമ്പോളൊരു മര്‍മരം
ഇനി ഞാന്‍ മാത്രമേ ഉള്ളൂ ബാക്കി
ഞാനും പണയപ്പെടുമോ എന്തോ?
--------------------------------------
ഉണക്ക റൊട്ടി ചാറില്‍ മുക്കുമ്പോള്‍
തീരുമാനിച്ചു ഞാന്‍ നാട്ടിലേക്കില്ല

2009, സെപ്റ്റംബർ 30, ബുധനാഴ്‌ച

പുതിയ ചങ്ങാതിക്ക്‌

വീണുടയാന്‍ ഇനിയും വേണ്ട
പളുങ്ക് ചങ്ങാത്തങ്ങള്‍
ഉള്ളവതന്നെ ഇരിക്കെട്ടെ
ഷോകേസിലൊരു ഭംഗിക്കായ്‌

തുഴപോയ പായ് വഞ്ചിയിലെ
കൊള്ളയടിക്കെപ്പെട്ട ജീവിതം
പങ്കുവക്കാന്‍ ഇനിയെന്തുണ്ട് ബാക്കി
നിന്‍റെ കണ്ണിലുടക്കിയ അപ്പത്തുണ്ടുകളല്ലാതെ

കയ്യിലുള്ള ഇത്തിരി അപ്പവും
പിന്നെ എന്നെയും
നിനക്ക് പകുത്തു തരാം
എന്‍റെ സൌഹൃദം അതുമാത്രമരുത്
ചങ്ങാതീ
നമുക്കിടയിലൊരുപാടു ദൂരമുണ്ടതു
നടന്നു തീര്‍ക്കാന്‍ ഒക്കില്ല
ഇനിയീ ശിഷ്ടകാലം

2009, സെപ്റ്റംബർ 22, ചൊവ്വാഴ്ച

പുറപ്പാടിനുമുന്പ്

അരുത്‌
മുളയിലേ നുള്ളരുത്
രാഹു കാലം തീരാന്‍് കാത്തിരുന്നാലീ ജന്മം തീരും
ഓര്മ്മയില്‍് വക്കുപൊട്ടിയ കുറച്ച് വാക്കുകളുണ്ട് കരുതലായ്‌
പിന്നെ കാലുനീട്ടിഛവിട്ടി കനല്‍ വഴിതാണ്ടിയ
പുര്വ്സൂരികള്‍്തന്നോരു കരുത്തും
തരൂആരവങ്ങളില്ലാതെ ഒന്നു ചാറുവാനൊരിടം
പുറപ്പാടിനുമുന്പായ് ഉടയ്ക്കാന്‍് ഒരു തേങ്ങയില്ലായ്കയാല്‍്
ചിരട്ടയുടച്ചുകൊണ്ടാവട്ടെ തുടക്കം


Powered By Blogger

എന്നെക്കുറിച്ച്

ഈ ബ്ലോഗ് തിരയൂ